ഒറ്റപ്പാലം: നഗരസഭയുടെ സാംസ്കാരികനിലയ നിർമാണം വേഗത്തിലാക്കാൻ തീരുമാനം. നിർമാണപ്രവൃത്തികൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു കിടന്നിരുന്നത്. ഇതിനാണ് പരിഹാരമാവുന്നത്. നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണയായതിനെ തുടർന്ന് മൂന്നാംനിലയിലെ ബാൽക്കണിയുടെ കോൺക്രീറ്റിംഗ് നടത്തി. ഇത് പൂർത്തിയായതോടെ മേൽക്കൂരയുടെ നിർമാണമാണ് ഇനി നടത്തുന്നത്.
പുതിയ മോഡലിലുള്ള ഷീറ്റ് മേയാനാണ് പദ്ധതി. സംസ്ഥാന ബജറ്റിൽനിന്നുള്ള 5.30 കോടിരൂപ ചെലവിലാണ് സാംസ്കാരികനിലയം പണിയുന്നത്. ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനടുത്ത നഗരസഭാ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തായാണ് ആധുനികരീതിയിലുള്ള സാംസ്കാരികനിലയം നിർമിക്കുന്നത്. നഗരസഭയുടെ 62 സെന്റിൽ മൂന്നുനിലകെട്ടിടമാണ് നിർമിക്കുന്നത്.
കെട്ടിടത്തിന് ഏകദേശം 25,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. കോൺഫറൻസ് ഹാൾ, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സ്ഥലം, ലൈബ്രറി, വിശാലമായ പാർക്കിംഗ് ഏരിയ എന്നിവയുമുണ്ടാകും. ബാൽക്കണിയുൾപ്പെടെ 1,000 പേരെ ഉൾക്കൊള്ളാനാകും. രാഷ്ട്രീയ -സാംസ്കാരിക പരിപാടികൾ ഉൾപ്പെടെ നടത്താൻ കഴിയും.
ഒറ്റപ്പാലത്ത് നഗരസഭയുടെ ഓപ്പൺ ഓഡിറ്റോറിയമുണ്ടെങ്കിലും കൂടുതൽ ആളുകളെ ഉൾക്കൊള്ളാനാകില്ല. ബസ്സ്റ്റാൻഡിനോട് ചേർന്നുകിടക്കുന്ന ഓഡിറ്റോറിയം ഇടുങ്ങിയതും പാർക്കിംഗ് സൗകര്യം ഇല്ലാത്തതുമാണ്. ഈ പോരായ്മ മുന്നിൽക്കണ്ടാണ് പി. ഉണ്ണി എംഎൽഎയായിരുന്ന കാലത്ത് എല്ലാ സൗകര്യത്തോടുംകൂടിയ സാംസ്കാരിക നിലയമെന്ന പദ്ധതിക്ക് രൂപംകൊടുക്കുന്നത്.
2019-ൽ ഭരണാനുമതിയായ പദ്ധതിയുടെ നിർമാണം വർഷങ്ങളായി വിവിധ കാരണങ്ങളാൽ നീളുകയായിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമായത്. അടിയന്തര പ്രാധാന്യത്തോടെ കെട്ടിട നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.